ഓഫീസ് സെക്രട്ടറി മുറിയിലേക്കു കയറി വന്നു. “ശേഖർജി രണ്ടു പേർ കാണാൻവന്നു നിൽക്കുന്നു”. എഞ്ചുവടി താഴെ വച്ചിട്ട് ശേഖർജി മുഖമുയർത്തി. “ആരാണ്, എന്തിനാണ് വന്നതെന്നു ചോദിച്ചില്ലേ ?”.
“ഏതോ കമ്മീഷനിൽ നിന്നുള്ളവരാ. അവർക്കു നമ്മുടെ പാർട്ടീടെ സീൽ ഒന്നു വേണമെന്ന്.’’
“സീലോ? അതിപ്പോൾ തരാൻ പറ്റിയ അവസ്ഥയിൽ അല്ലെന്നു പറ. നമ്മുടെ സീൽ ഫ്ളവർവെയ്സിനു പകരം മറ വച്ചിരിക്കുവാ. അത് അവിടെനിന്നു മാറ്റിയാൽ കുഴപ്പമാകും.’’
“സാറേ, ബംഗളൂരുവിലെ ബംഗ്ലാവ് മറച്ചുവച്ചെന്ന് ഇപ്പോൾത്തന്നെ നാട്ടുകാർ അടക്കം പറയുന്നുണ്ട്.”
“ഇതു ബംഗ്ലാവ് മറയ്ക്കാൻ അല്ലെടോ. കാഴ്ചബംഗ്ലാവ് മറയ്ക്കാനാ. പിള്ളേരു പേടിക്കാൻ സാധ്യതയുണ്ടെന്നല്ലേ ചില ‘കുട്ടി’കൾ പറയുന്നത്. അറിയാമല്ലോ, കുട്ടികൾ പേടിച്ച് മേശപ്പുറത്തു കയറിയാൽ പിന്നെ താഴെയിറക്കാൻ വലിയ പാടാ. സീൽ തരാനില്ല, ഡീൽ മതിയോയെന്ന് അവരോടു ചോദിക്ക്. അതാണെങ്കിൽ എത്ര വേണമെങ്കിലും അറേഞ്ച് ചെയ്യാം.’’
സെക്രട്ടറി പുറത്തേക്കു നടന്നു. അല്പം കഴിഞ്ഞപ്പോൾ വീണ്ടും തിരിച്ചെത്തി. “ഡീൽ അവർക്കും ആവശ്യത്തിൽ കൂടുതൽ സ്റ്റോക്ക് ഉണ്ടെന്നാ പറഞ്ഞത്. സീൽ വച്ചില്ലെങ്കിൽ മൊത്തം സീൻ ആകുമത്രേ.”
“എന്നാൽ, ഒരു രണ്ടു ദിവസം ക്ഷമിക്കാൻ പറ. എല്ലാ ആപ്പീസിലും ഫ്ളവർവെയ്സ് വാങ്ങി വയ്ക്കാൻ പറഞ്ഞിട്ടുണ്ട്. എ പ്ലസ് മണ്ഡലങ്ങളിൽ മൂന്നോ നാലോ എണ്ണം വാങ്ങണം. എപ്പോഴാണ് പൂക്കാലം കാറും പിടിച്ചുവരുന്നതെന്നു പറയാൻ പറ്റില്ലല്ലോ. എന്തായാലും സീൽ ചോദിച്ചുവന്നവർക്കും ഒരു അഞ്ഞൂറു രൂപ കൊടുത്തേക്ക്. പെട്രോൾ അടിക്കട്ടെ.”
അതേസമയം ഒരു എ പ്ലസ് മണ്ഡലത്തിൽ:
“ഫ്ഭാ, ചെറ്റേ, പരനാറി, കുലംകുത്തി, നികൃഷ്ടജീവി...’’
“ഇതാരാടോ അതിരാവിലെ പെരുവഴിയിൽനിന്ന് അസഭ്യം പറയുന്നത്..?”
“അസഭ്യമല്ല ചേട്ടാ. ഇതു നമ്മുടെ സ്ഥാനാർഥിക്കു വേണ്ടിയുള്ള നേതാവിന്റെ പരസ്യപ്രചരണമാ.”
“ഇങ്ങനെയൊക്കെ രഹസ്യമായി പോലും പറയാമോയെന്നു പുള്ളിയോട് ആർക്കെങ്കിലും ചോദിച്ചുകൂടേ?”
“ആ അങ്ങനെ ചോദിച്ച ഒരു ദാസനിപ്പോൾ വീട്ടിൽ പോയിരുന്നു മര്യാദ എന്ന വാക്ക് എന്പോസിഷൻ എഴുതി പഠിച്ചുകൊണ്ടിരിക്കുവാ.”
“ഓഹോ, അപ്പോൾ ചോദ്യത്തിനേ മര്യാദ വേണ്ടൂ, ഉത്തരത്തിന് അതു തീരെ വേണ്ടാല്ലേ. ഈ കാരണഭൂതന്മാരെ മര്യാദ പഠിപ്പിക്കാൻ ഇവിടെ ഒരു ഭൂതവുമില്ലേ ?”
മറ്റാരുണ്ട്, മൈക്ക് അല്ലാതെ!
ഇതിനിടെ, മറ്റൊരു വേദിയിൽ:
“മണ്ഡലം കണ്വീനർ എന്തിയേ പ്രസംഗത്തിനു സമയമായല്ലോ.”
“പുള്ളി ഏതോ പുസ്തകമൊക്കെ വായിച്ചു പഠിച്ചുകൊണ്ടിരിക്കുവാ.”
“എടോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രകടനപത്രികയും പത്രവുമൊക്കെ വായിച്ചിട്ടല്ലേ പ്രസംഗിക്കാൻ വരേണ്ടത്”
“എതിർസ്ഥാനാർഥി വനിത അല്ലേ. അതിന് അനുസരിച്ചുള്ള തയാറെടുപ്പാ. ഈ ഒറ്റ പ്രസംഗംകൊണ്ട് സകലവോട്ടും ഇപ്പുറത്തേക്കു മറിയുമെന്നാ നേതാവ് പറയുന്നത്.”
“ഓഹോ, ആളു കൊള്ളാമല്ലോ. പരന്ന വായനയും അറിവുമുള്ളവർ രാഷ്ട്രീയത്തിൽത്തന്നെ കുറഞ്ഞുവരുന്ന കാലമാ. അതിനിടയിൽ പുസ്തകമൊക്കെ വായിച്ചു പ്രസംഗത്തിനു തയാറെടുക്കുക എന്നു പറഞ്ഞാൽ വലിയ കാര്യംതന്നെ. ആട്ടെ, പുള്ളി ഏതു ഗ്രന്ഥമാ വായിച്ചു തയാറെടുത്തുകൊണ്ടിരിക്കുന്നത്?”
“മുത്തുച്ചിപ്പി എന്നാ കവറിൽ കണ്ടത്!”
“ഈശ്വരാ, വേഗം ചെന്നു നേതാവിനെ വേദിയിൽനിന്നു പിടിച്ചിറക്കെടോ. അല്ലെങ്കിൽ എല്ലാം കായംകുളമാക്കും. എ പ്ലസ് മണ്ഡലം എന്നു പറഞ്ഞപ്പോൾ പുള്ളി വിചാരിച്ചിരിക്കുന്ന “എ’ വേറെയാണെന്നു തോന്നുന്നു!’’
മിസ്ഡ് കോൾ
ചെന്നിത്തല മുഖ്യമന്ത്രിയെന്നു പി.ജെ. കുര്യനും സുധാകരനും. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നു ശശി തരൂർ.
വാർത്ത
പഴശിയുടെ യുദ്ധങ്ങൾ കമ്പനി കാണാനിരിക്കുന്നതേയുള്ളൂ!